ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാര്‍ത്ഥനയും മറ്റുമായി കുടുംബം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ശാസ്ത്രീയ ചികിത്സ നിഷേധിക്കകുയാണെന്ന ആരോപണവുമായി സഹോദരന്‍ അലക്സ് വി ചാണ്ടി രംഗത്തെത്തിയിരുന്നു. മകന്‍ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നല്‍കേണ്ടെന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോടും വൈരാഗ്യമില്ല, എന്നാല്‍ ചികിത്സ നടക്കണം എന്നും ഇപ്പോൾ ചികിത്സ നടക്കാത്ത സാഹചര്യം ആണെന്നും ആശുപത്രിയില്‍ പോകും, പക്ഷെ ചികിത്സ നടത്തില്ല. വേണ്ടെന്ന് പറഞ്ഞ് പോരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സഹോദരന്‍ അഭ്യര്‍ത്ഥിച്ചു. സഹോദരന് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.
പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സഹോദരനും ബന്ധുക്കളും രംഗത്തുവന്നതോടെ കോൺഗ്രസ് പാര്‍ട്ടി വിഷയത്തില്‍ ഇടപെടുകയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. തുടര്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗലുരുവിലേക്കോ മറ്റോ മാറ്റാന്‍ തീരുമാനമാക്കിയിട്ടുണ്ടെന്നും പാർട്ടി അറിയിച്ചിരുന്നു.
പാര്‍ട്ടി ആ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാധ്യമങ്ങള്‍ അനാവശ്യ ചര്‍ച്ച നടത്തരുതെന്നന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസൻ അഭ്യര്‍ത്ഥിച്ചു. ചികിത്സ നിഷേധിക്കുന്നു എന്ന വിവാദത്തെക്കുറിച്ചു പ്രതികരിക്കാന്‍ എ കെ ആന്റണി തയ്യാറായില്ല. അതിനിടെ, അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക്, അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.