വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസി’നെതിരെ ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജൂറി ചെയർമാൻ നാദവ് ലാപിദ്. കശ്മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമയാണെന്നും അശ്ലീലമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവൻ ചലച്ചിത്ര മേള പോലൊരു സ്ഥലത്ത് പ്രദർശിപ്പിക്കാൻ യോഗ്യതയുള്ള സിനിമയല്ല ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രയേൽ സിനിമാപ്രവർത്തകനാണ് നാദവ് ലാപിഡ്.
ഇത്ര മൂല്യവത്തായ ഒരു ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കാൻ യോഗ്യതയില്ലാത്ത പ്രോപ്പഗണ്ട, അശ്ലീല സിനിമ ആണ് ‘ദി കശ്മീർ ഫയൽസ്. ഇവിടെ ഈ വേദിയിൽ നിന്ന് ഇത് പറയാൻ എനിക്ക് യാതൊരു മടിയുമില്ല. കലയുടെയും ജീവിതത്തിൻ്റെയും പ്രധാന മൂല്യമായ വിമർശത്തെ അംഗീകരിക്കുക എന്നതും ചലച്ചിത്ര മേളയുടെ ഭാഗമാണല്ലോ എന്നും നാദവ് ലാപിഡ് പറഞ്ഞു. അതേസമയം, സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി ജൂറി ചെയർമാനെതിരെ രംഗത്തുവന്നു.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അനുപം ഖേർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രദർശിപ്പിക്കവേ പലയിടങ്ങളിലും തീയറ്ററുകളിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.